വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാര്‍ ലോകത്താദ്യമായി നിലവില്‍ വന്നു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണിത്.കരാര്‍ ഇനിമുതല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ് കരാര്‍. ആണവായുധങ്ങളുടെ നിര്‍മാണം, പരീക്ഷണം, കൈവശം വയ്ക്കല്‍, കൈമാറ്റം ചെയ്യല്‍ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.എന്നാല്‍, ആണവായുധത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ജപ്പാന്‍ കരാറിനെ പിന്തുണച്ചില്ലെന്നാണ് വിവരം.രണ്ടാംലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളില്‍ നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമാണ് ആണവായുധങ്ങളുടെ നിരോധന കരാറിനായി സമാധാന പ്രേമികള്‍ വാദിച്ചത്. 2017ല്‍ യു.എന്‍ ആണവായുധ നിരോധന കരാര്‍ വോട്ടിനിടാന്‍ തീരുമാനിച്ചപ്പോള്‍ 122 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍, അന്ന് ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. ഇന്ത്യയെ കൂടാതെ, അമേരിക്ക, ബ്രിട്ടന്‍, ചൈന, പാകിസ്താന്, ഉത്തരകൊറിയ, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. അതേസമയം, കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നാണ് ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക് ഫിന്‍ പ്രതികരിച്ചത്. നിലവില്‍ 61 രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചിട്ടുണ്ട്.