സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത, ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി തൃപ്പൂണിത്തുറ ബൈപ്പാസ്, പളനി – ശബരിമല പുതിയ ദേശീയ പാത, കോഴിക്കോട് കിനാലൂരിൽ എയിംസ്, തുടങ്ങി സർക്കാർ ഏറെ പ്രതീക്ഷ പുലർത്തുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ ആത്മാർത്ഥമായി ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികള്‍ കേന്ദ്രമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കോള്‍ അംഗീകാരം, ഒപ്പം കോഴിക്കോട്  വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം നീക്കാനാവണം. റെയില്‍വെ ലൈന്‍ കടന്നുപോകുന്ന സ്ഥലത്തുകൂടി കെ-ഫോണ്‍ കേബിളുകള്‍ ഇടുന്നതിന് റെയില്‍വേയുടെ അനുമതി ലഭ്യമാക്കാൻ സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി എംപിമാരോട് പറഞ്ഞു.

മന്ത്രിമാര്‍, എം.പിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.