ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വച്ച കേസിലെ പ്രതികൾ ഇതിന് മുൻപും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും.

സ്വന്തം കൃഷിയിടത്തിൽ പുലിയുടെ സാനിധ്യം തിരിച്ചറിഞ്ഞ വിനോദ് പുലിയെ പിടികൂടാൻ കെണി ഒരുക്കി. ഇരുമ്പ് കമ്പി ഉപയോഗിച്ചയിരുന്നു കുരുക്ക് നിർമിച്ചത്. ബുനാഴ്ച പുലി കുടുങ്ങി. തുടർന്ന് തോലും, നഖവും, പല്ലും സുഹൃത്തുക്കളുടെ സഹായത്തോടെ വേർതിരിച്ചു. അതിനിടയിലാണ് പുലി ഇറച്ചി കറിവെക്കാൻ തീരുമാനിച്ചത്. 10 കിലോ കറിയാക്കി ബാക്കി പുഴയിൽ ഉപേക്ഷിച്ചു. തോലും നഖവും വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന് മുൻപ് ഒരു മുള്ളൻപന്നിയേയും ഇവർ വേട്ടയാടി പിടിച്ചിട്ടുണ്ട്.

അതേസമയം, പുലിയെ പിടികൂടാനല്ല കെണിവച്ചതെന്നാണ് വിനോദിന്റെ ഭാര്യ പറയുന്നത്. വീട്ടിലെ ആടിനും കോഴിക്കും വന്യമൃഗങ്ങളാൽ പരുക്കേറ്റിരുന്നു. എന്നാൽ ഏത് മൃഗമാണ് ആക്രമിച്ചതെന്ന് വ്യക്തമായിരുന്നില്ല. വനംവകുപ്പിനെ ഇക്കാര്യം അറിയിച്ചപ്പോൾ അനുകൂല നടപടി ഉണ്ടായില്ല. ഏക വരുമാന മാർഗമായ വളർത്തു മൃഗങ്ങളെ വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് കെണി ഒരുക്കിയതെന്നും വിനോദിന്റെ ഭാര്യ പറഞ്ഞു.

പുലി തോലിനും നഖത്തിനും അന്താരാഷ്ട്ര വിപണിയിൽ മോഹവിലയാണ്. ഇത് ലക്ഷ്യംവച്ച് തന്നെയാണ് പുലിയെ പിടികൂടിയത് എന്ന നിഗമനത്തിലാണ് വനം വകുപ്പ്.