സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞ കെ വി തോമസ് ഒടുവില്‍ ഹൈക്കമാന്‍ഡിന് വഴങ്ങി. ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ട കെ വി തോമസ് പരാതികള്‍ നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും പരാതികള്‍ പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതായും അദ്ദേഹം പ്രതികരിച്ചു.

കെപിസിസി ഓഫീസിലെത്തിയ കെ വി തോമസിനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരും തന്നെ എത്തിയില്ല. എ കെ ആന്റണിയുടെ മുറിയില്‍ കയറിയ കെ വി തോമസ് കതകടച്ച് ഇരിപ്പാരംഭിച്ചു. ഒടുവില്‍ ഓഫീസിലെ ജീവനക്കാരെത്തി തോമസിനെ കെപിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് അശോക് ഗെഹ്‌ലോട്ടുമായി കെ വി തോമസ് ചര്‍ച്ച നടത്തി. ചര്‍ച്ച അര മണിക്കൂറോളം നീണ്ടു. പരാതികള്‍ നേതൃത്വത്തെ അറിയിച്ച കെ വി തോമസിന് അനുകൂല മറുപടി അശോക് ഗെഹ്‌ലോട്ടില്‍ നിന്ന് കിട്ടിയതായാണ് സൂചന.

രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെ മസ്‌കത്ത് ഹോട്ടലിലെത്തിയ കെ വി തോമസിനോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭത്തോടെയായിരുന്നു മറുപടി. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര നേതൃത്വത്തെ കണ്ട കെ വി തോമസിന് പ്രശ്‌ന പരിഹാരം സാധ്യമാക്കുമെന്ന ഉറപ്പ് നേതാക്കള്‍ നല്‍കിയതായാണ് സൂചന.