എലുരു: ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കാണ് ഇപ്പോള്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. നിന്ന നില്‍പ്പില്‍ ആളുകള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നു. അജ്ഞാത രോ​ഗം സംശയിച്ച്‌ ഇതുവരെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ആറുപേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേര്‍ എലുരുവിലെ ആശുപത്രിയിലും ഒരാള്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.

ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.