കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെ.വി.തോമസ്. കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം കെപിസിസി യോഗത്തിലും പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അനുനയ നീക്കത്തിനൊടുവില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് വിളിച്ചതാണ് നിര്‍ണായകമായത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും മാറ്റിയാണ് കെ.വി. തോമസ് തിരുവനന്തപുരത്ത് യോഗങ്ങളില്‍ പങ്കെടുക്കാന്‍ തിരിച്ചത്. തെരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി പ്രതിനിധിയുമായ അശോക് ഗെലോട്ടുമായി അദ്ദേഹം ചര്‍ച്ച നടത്തും. കെ.വി. തോമസിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന.