സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കേരളത്തിൽ കൊവിഡ് വ്യാപനം കൂടുതലെങ്കിലും സമതലത്തിലാണ്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന വ്യാപന തോതുമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപിക്കാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനുമാണ് സംസ്ഥാനം ആദ്യം മുതൽ ശ്രമിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിലായിരുന്നെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമായിരുന്നു. മരണ നിരക്ക് അര ശതമാനത്തിന് താഴെ പിടിച്ച് നിർത്താൻ സംസ്ഥാനത്തിന് സാധിച്ചു. നിയന്ത്രണങ്ങൾ ഇനിയും പാലിക്കണം. വാക്സിനേഷൻ സമയം എടുത്ത് നടത്തേണ്ട പ്രക്രിയയെന്നും വാക്സിൻ എത്തിയെന്ന് കരുതി അലംഭാവം അരുതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡിനെ ചാരിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് ചെവികൊടുക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മാധവൻ നമ്പ്യാർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ കൊവിഡ് രോഗികൾക്ക് സർക്കാർ എല്ലാം സൗജന്യമായാണ് നൽകിയതെന്നും നഷ്ടപരിഹാര കാര്യമൊക്കെ കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി പ്രതികരിച്ചു.