കൊവിഡ് വാക്‌സിനേഷന് എതിരായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കും. അതേസമയം വാക്‌സിന്‍ രാജ്യത്തെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി നല്കണം എന്ന നിര്‍ദേശത്തിന് സാമ്പത്തിക മന്ത്രാലയം അംഗീകാരം നല്‍കും എന്നാണ് വിവരം.

വാക്‌സിനേഷനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ രാഷ്ട്രീയ നേതൃത്വം കക്ഷി രാഷ്ട്രീയ ഭേദമന്യേ വാക്‌സിനേഷന്‍ പ്രക്രിയയുടെ ഭാഗമാകും.

കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ജനുവരി 16ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമേറിയവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. 50 വയസിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാകും രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും രണ്ട് ഡോസുകളിലായി സ്വീകരിക്കുക.