മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയ സംഭവത്തിൽ എസ്വൈഎസ് നേതാവിന് സസ്പെൻഷൻ. എസ്‌വൈ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കർ ഫൈസിയെ ആണ് സമസ്ത സസ്‌പെന്റ് ചെയ്തത്. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാണിച്ചാണ് നടപടി.

സമസ്തയുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന വിവാദങ്ങൾ അന്വേഷിക്കാൻ സമസ്ത മുശാവറ നിയോഗിച്ച സമിതി യോഗമാണ് മലയമ്മ അബൂബക്കർ ഫൈസിക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിചത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത്‌വച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്ന് സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ചിലർ ഇടപെട്ട് തടഞ്ഞന്ന ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിൽ അബൂബക്കർ ഫൈസിക്ക് പങ്കുണ്ടെന്നും സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്നും കണ്ടതിയോടെയാണ് നടപടി എടുത്തത്.

നടപടി വേണമെന്ന ആവശ്യത്തിൽ ആലിക്കുട്ടി മുസ്ലിയാർ ഉറച്ചു നിന്നതായാണ് വിവരം. ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിനു ശേഷമാണ് അന്വേഷണ സമിതി നടപടി എടുത്തത്.
സമിതി യോഗത്തിലേക്ക് മായീൻ ഹാജിയെയും വിളിച്ചു വരുത്തിയിരുന്നു.

എന്നാൽ, മായിൻ ഹാജിക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. മായിൻ ഹാജിക്കെതിരായ നടപടി സമസ്ത ലീഗ് അണികൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്തും വിവാദമുയരാനുള്ള സാഹചര്യം പരിഗണിച്ചുമാണ് നടപടി സമസ്ത വൈകിപ്പിക്കുന്നത്.