കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രിം കോടതിയില്‍ പോകൂവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് പറഞ്ഞു. ആശങ്കയുള്ള വ്യവസ്ഥകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യാമെന്നും കേന്ദ്ര മന്ത്രി. അതേസമയം താങ്ങുവിലയില്‍ ചര്‍ച്ച തുടങ്ങാമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താം വട്ട ചര്‍ച്ച ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇന്നാണ് നടന്നത്. ഇതും പരാജയപ്പെട്ടതായാണ് വിവരം. കര്‍ഷക നേതാക്കള്‍ക്കും സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കും എന്‍ഐഎ നോട്ടിസ് നല്‍കിയത് കര്‍ഷക സംഘടനകള്‍ കേന്ദ്ര കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് പ്രക്ഷോഭകരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

കര്‍ഷകരെ ആക്രമിക്കാന്‍ ബിജെപി ആഹ്വാനം നല്‍കിയെന്ന പ്രചാരണങ്ങളും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണമാണെന്നും ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നുമായിരുന്നു നരേന്ദ്ര സിംഗ് തോമറിന്റെ പ്രതികരണം.