വാളയാർ കേസിലെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. വി. മധു, ഷിബു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എം. മധുവിന് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് പരി​ഗണിക്കും. തുടരന്വേഷണത്തിനും 22ന് വിധിപറയും.

വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കമായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ തുടങ്ങിയത്. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി. ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി എം മധുവിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തെളിവുകളുടെ അഭാവത്തിലായിരുന്നു 2019 ല്‍ നാല് പ്രതികളെയും പാലക്കാട് പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളിലൊരാള്‍ നവംബറില്‍ തൂങ്ങിമരിച്ചിരുന്നു. പിന്നാലെയാണ് പുനര്‍ വിചാരണയ്ക്കുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.