മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാര്‍ട്ടി വിട്ടേക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ വി തോമസ് എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

നിലവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അകല്‍ച്ചയിലാണ് കെ വി തോമസ്. പഴയതുപോലെ ഹൈക്കമാന്‍ഡിന്‍റെ പിന്തുണയും ഇല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുപ്പില്‍ എറണാകുളം സീറ്റ് ഉറപ്പിച്ചിരുന്ന കെ വി തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് അകന്നത്. പിന്നീട് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ അത്തരം സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തഴയപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്.