രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18 ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ ഇതിനായി നിയോഗിച്ചത്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ സമിതിയെ നിയോഗിച്ചു. പെൺകുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.

ഇതനുസരിച്ച് രാജ്യത്ത് വിവാഹപ്രായം 21 ആയി എങ്കിലും ഉയർത്തണം എന്നതാണ് നിർദ്ധേശം. 18 വയസ്സിൽ നടക്കുന്ന വിവാഹങ്ങൾ മാറിയ സാമൂഹ്യ സാഹചര്യത്തിൽ വ്യക്തിത്വ വികാസത്തിനടക്കം തടസ്സമാകുന്നു എന്നാണ് വിലയിരുത്തൽ. സമിതിയുടെ റിപ്പോർട്ട് ഇനി പരിശോധിച്ച് തിരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. നേരത്തെ തന്നെ വിവാഹപ്രായം ഉയർത്തുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിലെ സർക്കാർ നിശ്ചയം വ്യക്തമാണ്.