ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ രണ്ട് വാക്‌സിനുകളും സുരക്ഷിതമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങളും, ഗുരുതര പ്രശ്‌നങ്ങളും സംബന്ധിച്ച ആശങ്കകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000ൽ അലധികമുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനിതക മാറ്റം വന്ന യുകെ വൈറസ് ഇതുവരെ 118 പേരിൽ കണ്ടെത്തിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

വാക്‌സിനേഷൻ സംബന്ധിച്ച വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് 454,049 പേർക്ക് ഇതുവരെ വാക്‌സിൻ നൽകി. പാർശ്വഫലങ്ങൾ അടക്കം പ്രതികൂല സംഭവങ്ങൾ 0.18 ശതമാനം മാത്രമാണ്. 0.002 ശതമാനം പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മൂക്കിൽ ഒഴിക്കുന്ന വാക്‌സിൻ വികസിപ്പിക്കാനും ശ്രമം തുടങ്ങി. അത് വിജയിച്ചാൽ വഴിത്തിരിവാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ 72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാടും പുതുച്ചേരിയും പഞ്ചാബും വാക്‌സിനേഷൻ പ്രക്രിയ ഊർജിതപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.