നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിശ്ചയിച്ചത് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. സാമുദായിക നേതൃത്വത്തെ കോണ്‍ഗ്രസിലേക്ക് തിരികെ അടുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. മൂന്ന് സ്വകാര്യ ഏജന്‍സികളാണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി. ഗ്രൂപ്പ് വിലപേശലിന് നിന്നുകൊടുത്താല്‍ പാര്‍ട്ടി തകരുന്ന സാഹചര്യമുണ്ടാകുമെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തുന്നതിനായി മൂന്ന് സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളെ പരിഗണിക്കേണ്ടത് എങ്ങനെ, വിജയ സാധ്യത ആര്‍ക്ക്, യുഡിഎഫിനെ ആര് നയിക്കണം, ആര് മുഖ്യമന്ത്രിയായി വരണം എന്നിവയടക്കമുള്ളവയായിരുന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടികളിലാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ ഫലമുള്ളത്.