വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ. നിശാന്തിനി ഐപിഎസാണ് അന്വേഷണ സംഘത്തിന്റെ മേധാവി. തുടരന്വേഷണത്തിന് അനുമതി തേടി പുതിയ അന്വേഷണ സംഘം. പാലക്കാട് പോക്‌സോ കോടതിയിൽ നാളെ അപേക്ഷ നൽകും.

സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം വാളയാർ കേസിൽ പുനർ വിചാരണ നടപടി നാളെ തുടങ്ങാനിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്നത്. നിശാന്തിനി ഐപിഎസ് ആണ് സംഘത്തിന്റെ മേധാവി പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്-രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ സംഘത്തി ഉണ്ട്. തുടരന്വേഷണത്തിന് അനുമതി തേടി നാളെ പാലക്കാട് പോക്‌സോ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം വരും വരെ കേസന്വേഷണം മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതല.