പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. കർഷക വിഷയങ്ങളും ന്യൂനപക്ഷ അവകാശ വിഷയങ്ങളും ബോധിപ്പിക്കും. ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും കർദ്ദിനാൾ ആലഞ്ചേരി.

ക്രൈസ്തവ സഭയ്ക്ക് നീതി നിഷേധിക്കപെടുന്ന സാഹചര്യമുണ്ടെന്നും ഇത് പരിഹരിക്കാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കുമെന്നും മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. പി എസ് ശ്രീധരന്‍പിള്ള മുന്‍കൈയെടുത്താണ് കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയതെങ്കിലും ക്വാറന്റീനിലായതിനാല്‍ അദ്ദേഹം നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല.

സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യാ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കത്തോലിക്ക സഭാ നേതൃത്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. മാവോയിസ്റ്റ് ബന്ധമാരോപിച്ച് മുംബെയില്‍ അറസ്റ്റിലായ ജസ്വിട്ട് വൈദികന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. സഭയുടെ ആവശ്യങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കാനാണ് തീരുമാനം.