ഫ്ളോറിഡയില്‍ ഉല്ലാസ യാത്രക്കിടയില്‍ ചെറുവിമാനം തകര്‍ന്നുവീണു മലയാളി മരിച്ചു. ഫിസിയോ തെറപ്പിസ്റ്റായ ജോസഫ് ഐസക് (42) ആണ് മരിച്ചത്.

പിറവം പാമ്പാക്കുട സ്വദേശിയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17നു മക്കളായ ജോസ്‌ലിനും ജയ്സണും ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ​ഗുരുതരമായി പൊള്ളലേറ്റ ജോസഫ് ചികിത്സയിലായിരുന്നു.

ജോസഫിന്റെ അയല്‍വാസിയായ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. 4 പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം പൊലീസ് ഉദ്യോഗസ്ഥനാണു നിയന്ത്രിച്ചിരുന്നതെന്നാണു വിവരം. വീടിനു സമീപത്തുള്ള മൈതാനത്തു നിന്നു പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ച്‌ താഴെ വീഴുകയായിരുന്നു.

തുടര്‍ന്ന് തീ പിടിച്ചതോടെ ജോസഫിനും മക്കള്‍ക്കും സാരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനി വൈകിട്ടാണു ജോസഫ് മരണമടഞ്ഞത്. മക്കള്‍ കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു. ജോസഫ് കുടുംബ സമേതം 2006 മുതല്‍ ഫ്ലോറിഡയിലാണു താമസം.