സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്‌സിനേഷന് കൂടുതൽ കേന്ദ്രങ്ങൾ.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് മുതലുംജനറൽ ആശുപത്രിയിൽ നാളെ മുതലും വാക്‌സിൻ കുത്തിവയ്പ്പുണ്ടാകും.

തീരദേശ മേഖലയായപുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ 133 കേന്ദ്രങ്ങൾക്ക് പുറമെയാണിത്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്ച്ചയിൽ നാല് ദിവസമാണ് കുത്തിവെയ്പ്പ്.ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും.ഓരോ കേന്ദ്രത്തിലും നൂറു പേർക്ക് വീതമായിരിക്കും കുത്തിവയ്പ്പ്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമയം.ആരോഗ്യ പ്രവർത്തകരുടെ വാക്‌സിനേഷൻ പൂർത്തിയായാൽ വിവിധ സേനാംഗങ്ങൾ, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ നൽകും