ഗോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയിക്കുവാന്‍ 36 റണ്‍സ് കൂടി. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 359 റണ്‍സില്‍ എറിഞ്ഞവസാനിപ്പിച്ച ശേഷം വിജയ ലക്ഷ്യമായ 74 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 14/3 എന്ന നിലയിലായിരുന്നു.

നാലാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും ഡാനിയേല്‍ ലോറന്‍സും ചേര്‍ന്ന് 24 റണ്‍സ് നേടി ടീമിനെ ലക്ഷ്യത്തിന് 36 റണ്‍സ് അകലെ എത്തിച്ചിട്ടുണ്ട്. ഒരു ദിവസം അവശേഷിക്കെ ഇംഗ്ലണ്ടിന്റെ വിജയം തടയുവാന്‍ ശ്രീലങ്ക ഏഴ് വിക്കറ്റുകള്‍ കൂടി വീഴ്ത്തണം.

ബൈര്‍സ്റ്റോ 11 റണ്‍സും ഡാനിയേല്‍ ലോറന്‍സ് 7 റണ്‍സുമാണ് സന്ദര്‍ശകര്‍ക്കായി നേടിയിട്ടുള്ളത്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുല്‍ദേനിയ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ജാക്ക് ലീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 359 റണ്‍സില്‍ അവസാനിപ്പിച്ചത്. ഡൊമിനിക് ബെസ്സ് മൂന്നും സാം കറന്‍ 2 വിക്കറ്റും നേടിയപ്പോള്‍ ലഹിരു തിരിമന്നേ ശ്രീലങ്കയ്ക്ക് വേണ്ടി 111 റണ്‍സും ആഞ്ചലോ മാത്യൂസ് 71 റണ്‍സും നേടി.