എറണാകുളം കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംസ്ഥാന ബജറ്റിന് പിന്നാലെ സംഘടിപ്പിച്ച ‘ധനമന്ത്രി കൊച്ചിക്കൊപ്പം’ എന്ന പരിപാടിയില്‍ മേയര്‍ എം അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനയിലാണ് തോമസ് ഐസക്കിന്റെ മറുപടി. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വിദേശ വിദഗദ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തണമെന്നായിരുന്നു തോമസ് ഐസക്കിനോട് കൊച്ചി മേയര്‍ എം അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന.

ഇത് പരിഗണിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. കൊച്ചിയുടെ വികസനത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് എംഎല്‍എമാരും വ്യവസായികളും ധനമന്ത്രിക്ക് മുന്നിലെത്തി. കൊച്ചിക്ക് ഹരിത പ്രോട്ടോക്കോള്‍ വേണമെന്നും ലഹരി മാഫിയക്ക് തടയിടണം എന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

കെ.പി.എം.ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ചെയര്‍മാന്‍ ഏലിയാസ് ജോര്‍ജ് പൊതുഗതാഗതത്തിലേക്ക് സകലരും മാറേണ്ട സാഹചര്യവും അതിന്റെ തടസവും വിശദീകരിച്ചു. എല്ലാകാലത്തും കൊച്ചിക്ക് വേണ്ട പരിഗണന ബജറ്റില്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഏറ്റെടുത്ത് നടപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ് ഉണ്ടാകുമെന്നും ധനമന്ത്രി പ്രതികരിച്ചു.