എറണാകുളം എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്ഥാപനങ്ങളില്‍ വന്‍ തീപിടുത്തമുണ്ടായതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാസേന. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. അപകട കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് അഗ്നിശമന സേനയുടെ നിലപാട്.

അര്‍ധരാത്രി 12 മണിയോടെ ആലുവ എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് തീ പിടിച്ചത്. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. സമീപത്തെ ജനറല്‍ കെമിക്കല്‍സ്, തൊട്ടടുത്തുള്ള റബ്ബര്‍ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവയടക്കമുള്ള മൂന്ന് വ്യവസായ സ്ഥാപനങ്ങളും കത്തി നശിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീയണയ്ക്കാന്‍ ആയത്.

അപകടകാരണം സംബന്ധിച്ച് കുടുതല്‍ പരിശോധന വേണമെന്നും ഇടിമിന്നല്‍ മൂലം ഉള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയാനാകില്ലെന്നുമാണ് അഗ്‌നിരക്ഷാസേനയുടെ വിലയിരുത്തല്‍. വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. 450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ കാര്യമായ നടപടിയില്ലെന്നും നാട്ടുകാരും ആരോപിക്കുന്നു.