തിരുവനന്തപുരം അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിശദമായ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കി.

ആവശ്യമില്ലാതെ 42 ലക്ഷത്തിന്റെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ വാട്‌സാപ്പില്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സാധനങ്ങള്‍ വാങ്ങിയത്. വാക്കാലും വാട്‌സാപ്പിലൂടെയുമുള്ള നിര്‍ദേശം നല്‍കല്‍ ചഘനം ആണെന്നും മറ്റ് കാന്റീനുകളിലും ക്രമക്കേടിന് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കാന്റീനില്‍ ജോലി ചെയ്യുന്നവരില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജനുവരി നാലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018-19 കാലഘട്ടത്തില്‍ വാങ്ങിയ സാധനങ്ങള്‍ ആണ് കാണാതായത്. രണ്ട് ലക്ഷത്തില്‍പരം രൂപയുടെ കണക്കില്‍ പെടാത്ത സാധനങ്ങളും കണ്ടെത്തി.