നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തത്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും.

ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കുന്ന ഔദ്യോഗിക യോഗം നാളെ നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
തൃശൂര്‍, കോഴിക്കോട് ഡിസിസികള്‍ ഒഴികെ മറ്റിടങ്ങളില്‍ പുനഃസംഘടനയുണ്ടായേക്കും. മത്സരരംഗത്തേക്ക് ഭാരവാഹികള്‍ വേണ്ടന്ന അഭിപ്രായം ഹൈക്കമാന്‍ഡിനുള്ളതായാണ് സൂചന.

ഒരാള്‍ക്ക് ഒറ്റപദവി നടപ്പിലാക്കിയാല്‍ കെപിസിസി, ഡിസിസി ഭാരവാഹിത്വമുള്ളവര്‍ക്ക് മാറി നില്‍ക്കേണ്ടതായി വരും. അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളിന്മേലുള്ള ജംബോ പട്ടികയില്‍ നിന്നും തഴയപ്പെട്ടവര്‍ക്ക് അവസരം നല്‍കാനുള്ള സാധ്യതയുമുണ്ട്. നേതൃതലത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയെ മുന്‍നിരയില്‍ സജീവമാക്കി നിര്‍ത്തണമെന്ന ഘടക കക്ഷികളുടെ ആവശ്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് എടുത്തേക്കും.

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിശ്ചയിച്ച അശോക് ഗെഹ്ലോട്ടടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസം കേരളത്തിലെത്തും.