വാഷിങ്ടൻ ∙ ചുമതലയേറ്റ് തൊട്ടടുത്ത ദിവസം ജനുവരി 21ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ചുമെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ യുഎസ് കോൺഗ്രസംഗം മാർജോരി ടെയ്‍ലർ ഗ്രീൻ പ്രഖ്യാപിച്ചു. അധികാര ദുർവിനിയോഗം നടത്തിയതിനും വിദേശ രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുവെന്നുമാണ് ബൈഡനെതിരെ ടെയ്‍ലർ ആരോപിക്കുന്നത്.

ബൈഡന്റെ നിഷ്ക്രിയത്വം 75 മില്യൺ അമേരിക്കക്കാരും വെറുക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശബ്ദിക്കേണ്ട സമയമാണിത്. ചൈനീസ്, ഉക്രെയ്ൻ എനർജി കമ്പനികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് പ്രസിഡന്റ് പദവി ദുരുപയോഗപ്പെടുത്തുന്ന ഒരു പ്രസിഡന്റാവാൻ ബൈഡനെ ഭാവിയിൽ അനുവദിക്കരുതെന്നും അവർ പറയുന്നു.

വാഷിങ്ടൻ ഡിസിയിൽ 2018 ജനുവരിയിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് മീറ്റിംഗിൽ ബൈഡൻ നടത്തിയ പ്രസംഗം തെളിവായി ഗ്രീൻ ചൂണ്ടികാണിക്കുന്നു. ഒബാമ ഭരണത്തെ പ്രതിനിധീകരിച്ചു പ്രോസിക്യൂട്ടർ വിക്ടർ ഷൊകിനെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ ഉക്രെയ്നിൽ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഗ്രീനിന്റെ തീരുമാനത്തോടു റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ പ്രതകരിക്കുമെന്ന് വ്യക്തമല്ല.