ബി.ജെ.പിയിലേക്കില്ലെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ എം.പി ശതാബ്ദി റോയ്. വെള്ളിയാഴ്ച വൈകുന്നേരം കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജി എംപിയുമായി നടത്തിയ ഒരു മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നടികൂടിയായ ശതാബ്ദി റോയ് ബി.ജെ.പിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്.

ശനിയാഴ്ചത്തെ ഡല്‍ഹി യാത്ര റദ്ദാക്കിയെന്നും അവര്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ഏഴിന് ഡല്‍ഹിയിലേക്ക് പോകാനായിരുന്നു അവര്‍ നിശ്ചയിച്ചിരുന്നത്. ഡയമണ്ട് ഹാര്‍ബര്‍ എം.പി അഭിഷേക് ബാനര്‍ജിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

‘താന്‍ തൃണമൂലിന് ഒപ്പമാണ്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ അഭിഷേക് ബാനര്‍ജി പരിഹരിച്ചു കഴിഞ്ഞു. തന്റെ ആത്മാഭിമാനം വീണ്ടെടുക്കാനായി. മമത ബാനര്‍ജിക്കു വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. അവര്‍ക്കൊപ്പം തുടരും’ – ശതാബ്ദി റോയ് പറഞ്ഞു.