ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍. ടൂറിസം മേഖലയുടെ തിരിച്ചുവരവിനുള്ള ഉത്തേജക പാക്കേജ് ബജറ്റിലില്ല. ടൂറിസം മാര്‍ക്കറ്റിംഗിനായുള്ള 100 കോടി അപര്യാപ്തമാണെന്നും മേഖലയിലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കൊവിഡാനന്തരം ടൂറിസം മേഖലക്ക് ഉത്തേജകമായാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ടൂറിസം മേഖലയിലെ തൊഴില്‍ നഷ്ടമടക്കം പരിഹരിക്കാന്‍ പദ്ധതികള്‍ ഇല്ല.

തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയ കൈപിടിച്ചുയര്‍ത്താന്‍ ടൂറിസം മാര്‍ക്കറ്റിംഗിനായി 100 കോടി വകയിരുത്തിയെങ്കിലും അത് അപര്യാപ്തമാണ്. ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടിയുള്ള വായ്പ,ഹൗസ് ബോട്ടുകള്‍ക്കുള്ള വായ്പ എന്നിവ ഇത്തവണയും ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ബജറ്റിലെ സമാന പ്രഖ്യാപനം ഇപ്പോഴും നടപ്പിലായിട്ടില്ല. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുമെന്ന പ്രഖ്യാനവും മൂന്നാറില്‍ നേരത്തെയുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് വീണ്ടും തുറക്കാനുള്ള ശ്രമം നടക്കുന്നതായും ബജറ്റിലുണ്ട്.

കേരളത്തിലെ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഹെറിറ്റേജ്-സ്പൈസ് റൂട്ട് പ്രോജക്ടുകള്‍ക്ക് 40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ വേണമെന്നാണ് ആവശ്യം.