ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടത്തില്ലെന്നും റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വാക്താവ് രാകേഷ് ടിക്കായത്ത്. കാര്‍ഷകര്‍ ചെങ്കോട്ടയില്‍ നിന്ന് ഇന്ത്യഗേറ്റിലേക്ക് പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിനത്തില്‍ അമര്‍ജവാന്‍ ജ്യോതിയില്‍ ദേശീയ പാതാക ഉയര്‍ത്തുമെന്നും ടിക്കായത്ത് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പബ്ലിക ദിനത്തില്‍ ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കും നടക്കുകയെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെങ്കോട്ടയില്‍ പ്രതിഷേധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തുകയില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാള്‍ കര്‍ഷകര്‍ക്കെഴുതിയ തുറന്ന കത്തിലായിരുന്ന ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി പോലീസ് മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രസുപ്രീംകോടതിയെ സമീപിടച്ചത്.