തിരുവനന്തപുരം∙ തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിൽ വരില്ലെന്ന് ഉറപ്പായതിനാലാണ് ഇങ്ങനെ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പോലും ഇതുവരെ നടപ്പിലായില്ല. കമ്മി അവസാനിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും വർധിച്ചു. കടമെടുത്തു കേരളത്തെ മുടിക്കുകയാണ്. സാമ്പത്തികമായി മുന്നോട്ടു പോകുന്നതിനുള്ള നിർദേശം ബജറ്റിൽ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

റബറിന്റെ തറവില 250 രൂപ ആക്കണമായിരുന്നു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പാക്കേജുകൾ എവിടെയാണു പോയത്. പ്രഖ്യാപിച്ചതല്ലാതെ പാക്കേജുകൾക്കായി തുക ചിലവാക്കിയില്ല. മത്സ്യ തൊഴിലാളികളുടെ പാക്കേജ് നടപ്പിലാക്കിയില്ല. വീണ്ടും പാക്കേജ് പ്രഖ്യാപിച്ച് അവരെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു നടത്തിയ പാഴ്‌വേലയാണ് ഇത്തവണത്തെ ബജറ്റ്. ശമ്പള പരിഷ്കരണം താമസിപ്പിക്കുകയാണ്. സർക്കാർ ജീവനക്കാരെ കബളിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനാൽ ഏപ്രിലിൽ ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.