ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 17 റൺസെടുക്കുന്നതിനിടെ ഓപ്പണമാരെ നഷ്ടമായി. ഡേവിഡ് വാർണർ (1), മാർക്കസ് ഹാരിസ് (5) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവരാണ് വിക്കറ്റ് കോളത്തിൽ ഇടം നേടിയത്. വാർണറിനെ സിറാജ് രോഹിതിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ ഹാരിസ് ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ വാഷിംഗ്ടൺ സുന്ദറുടെ കൈകളിൽ അവസാനിച്ചു.

പല താരങ്ങൾക്കും പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ 4 മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർക്ക് പകരം, ശർദ്ദുൽ താക്കൂർ, ടി. നടരാജൻ, വാഷിംഗ്ടൺ സുന്ദർ, മായങ്ക് അഗർവാൾ എന്നിവരാണ് ടീമിലെത്തിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 40 റൺസെടുത്തിട്ടുണ്ട്. മാർനസ് ലബുഷെയ്ൻ (9), സ്റ്റീവ് സ്മിത്ത് (15) എന്നിവരാണ് ക്രീസിൽ.