പണം തട്ടിപ്പ് കേസിൽ റിമാൻഡിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്കിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഷെഫീക്കിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ അടയാളങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, പൊലീസ് ഇയാളെ മർദ്ദിച്ചിട്ടില്ലെന്ന് ഉദയംപേരൂർ എസ്എച്ച്ഒ കെ.ബാലൻ പറഞ്ഞു.

എറണാകുളം ഉദയംപേരൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയിൽ നിന്ന് പണം തട്ടിയ കേസിൽ തിങ്കളാഴ്ച്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. ചൊവ്വാഴ്ച റിമാൻഡിലായ ഇയാൾക്ക് അപസ്മാരം മൂലം ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് അധികൃതരുടെ വാദം. കാക്കനാട് കൊവിഡ് സെൻററിൽ കഴിയവേ തലകറങ്ങി വീണ ഷെഫീക്കിനെ എറണാകുളത്തെ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചു എന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണം ഉണ്ടായത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.