സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധിക്കും. 40 രൂപ മുതല്‍ 150 രൂപ വരെയാണ് ലിറ്ററിന് വില കൂട്ടുക. ബിയറിനും വൈനിനും വില കൂട്ടില്ലെന്നും വിവരം. രണ്ട് ദിവസത്തിനകം സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചു.

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റ് എന്ന മദ്യത്തിന്റെ അസംസ്‌കൃത വസ്തുവിന് വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യമുന്നയിച്ചത്. കമ്പനികള്‍ പോയ വര്‍ഷം തന്നെ പുതിയ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവച്ചിരിക്കുകയായിരുന്നു.

പോയ വര്‍ഷത്തെ നിരക്കില്‍ തന്നെ ബെവ്‌കോയ്ക്ക് വിതരണം ചെയ്യണം. ഈ വര്‍ഷം ടെന്‍ഡര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ അഞ്ച് ശതമാനം കുറച്ചായിരിക്കും കരാര്‍ നല്‍കുക. മദ്യത്തിന്റെ ചില്ലറ വില്‍പ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്തുമെന്നും വിവരം.

നിലവിലുള്ള ബ്രാന്‍ഡുകള്‍ക്ക് സ്‌ട്രോംഗ്, പ്രീമിയം ഡീലക്‌സ് എന്നീ പേരുകള്‍ ചേര്‍ത്ത് പുതിയ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വില വര്‍ധന അനുവദിക്കില്ല. ബെവ്‌കോ തീരുമാനം വിതരണക്കാരെ അറിയിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് തീരുമാനം അറിയിക്കണം.