സംസ്ഥാനത്തെ കോവിഷീല്‍ഡ് വിതരണത്തിന് എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായി. ആദ്യ ബാച്ച്‌ വാക്‌സിന്‍ ഇന്ന് കൊച്ചിയില്‍ വിമാനമിറങ്ങി. മറ്റു ജില്ലകളിലേക്ക് വിതരണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സിയാലില്‍ എത്തിയ 15 പെട്ടി വാക്‌സിന്‍ എറണാകുളം ജില്ലയിലേക്കു മാത്രമുള്ളതാണ്.

1,33500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇപ്പോള്‍ വിതരണത്തിന് വേണ്ടി കൊച്ചിയിലേക്ക് എത്തിച്ചിട്ടുള്ളത്. 1.8 ലക്ഷം ഡോസ് തിരുവനന്തപുരത്തും എത്തിക്കും. 10 പെട്ടി വാക്‌സിന്‍ റോഡ് മാര്‍ഗം കോഴിക്കോടേയ്ക്കും എത്തും. ശീതീകരിച്ച പ്രത്യേക വാഹനങ്ങളിലായാണ് വാക്‌സിന്‍ സംഭരണങ്ങളിലേക്ക് മാറ്റുക. രണ്ടാമത്തെ ബാച്ച്‌ കൊവിഡ് വാക്‌സിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തും.

അതേ സമയം കോവിഡ് കേസുകളില്‍ എല്ലാ സംസ്ഥാനങ്ങളിലും കുറവെന്ന് പറയാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളത്തില്‍ ഇതുവരെ 8,19,765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരി 12 വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 15,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,04,95,147 ആയി.

ഒറ്റ ദിവസത്തിനിടെ 202 പേര്‍ കൂടി രോഗം ബാധിച്ച്‌ മരിച്ചു. ആകെ മരണം 1,51,529. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ നിലവില്‍ 2,14,507 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,01,29,111 പേര്‍ രോഗമുക്തരായി. വാക്്‌സിന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാനങ്ങളുടെ പദ്ധതി.

എറണാകുളം ജില്ലയില്‍ വാക്‌സിന്‍ എത്തുന്ന ഇടങ്ങള്‍:

ജനറല്‍ ആശുപത്രി

പിറവം താലൂക്ക് ആശൂപത്രി

ചെങ്ങമനാട് സാമൂഹിക ആരോഗ്യകേന്ദ്രം

കുട്ടമ്പുഴ കുടുാംബാരോഗ്യകേന്ദ്രം

ചെല്ലാനം പ്രാഥമിക ആരോഗ്യകേന്ദ്രം

കളമശ്ശേരി മെഡിക്കല്‍ കോളേജ്

ആസ്റ്റര്‍ മെഡിസിറ്റി

എംഒഎസ് സി മെഡിക്കല്‍ കോളേജ് ആശുപത്രി കോലഞ്ചേരി

മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ കോതമംഗലം

എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി

ജില്ലാ ആയുര്‍വേദ ആശുപത്രി

തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം