സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഇന്ന് എത്തും. ആദ്യ ഘട്ടമായി സംസ്ഥാനത്തെത്തുക 4,33,500 ഡോസ് വാക്‌സിനാണ്.സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണ് സംസ്ഥാനത്ത് എത്തുക. ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്‌സിന്‍ എത്തിക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖല വാക്‌സിന്‍ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാണ് ആദ്യം വാക്‌സിന്‍ മാറ്റുക.കൊച്ചിയിലെത്തിക്കുന്ന 2,99,500 ഡോസ് വാക്‌സിനില്‍ 1,19,500 ഡോസ് കോഴിക്കോട് മേഖലയ്ക്കായി റോഡ് മാര്‍ഗം കൊണ്ടു പോകും. മാഹിക്ക് നല്‍കാനുള്ള 1100 ഡോസ് വാക്‌സിന്‍ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ 1,34,000 ഡോസ് വാക്‌സിന്‍ വിമാനത്തില്‍ എത്തിക്കും.

വാക്‌സിന്‍ സ്വീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായി.സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ചയാണ് വാക്സിനേഷന്‍ നടക്കുന്നത്. വെബ് കാസ്റ്റിംഗ് അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങളാണ് വാക്‌സിസിനേഷന്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ3,62,870 പേരാണ് സംസ്ഥാനത്ത് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.