ഹോങ്കോങ്: പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി (34) തന്റെ അഞ്ചുമാസമുള്ള പെണ്‍കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹിലരി ക്ലിന്റന്‍, പ്രശസ്ത ഗായിക റിറ്റ ഓറ തുടങ്ങി പ്രമുഖരുമായി അടുപ്പമുള്ള ലുവോയെയും കുഞ്ഞിനെയും ബുധനാഴ്ചയാണ് അപ്പാര്‍ട്ട്മെന്റിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവത്തെ തുടര്‍ന്നുണ്ടായ വിഷാദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. 28-ാം വയസ്സില്‍ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ലുവോ, അടുത്തിടെയാണ് സിംഗിള്‍ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് ഇതുവരെയും വ്യക്തമല്ല.

മകള്‍ ജനിച്ചതിന്റെ 100-ാം ദിനത്തില്‍ മകളെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റില്‍, ദൈവത്തിന്റെ ദാനമെന്നും കുറിച്ചിരുന്നു. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്. ചെറുപ്പം മുതല്‍ വിദേശത്തു പഠിച്ചും നിരന്തരം യാത്ര ചെയ്തും അതിസമ്ബന്നമായ ജീവിതമായിരുന്നു ലുവോയുടേത്.