കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്താന്‍ പൊലീസിന്റെ തീരുമാനം. വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കത്ത് നല്‍കി. അറസ്റ്റിലായ അമ്മയുടെ മൊബൈല്‍ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനമുണ്ട്. തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് ഈ നടപടി.

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. വൈദ്യപരിശോധനയ്ക്കായി ബോര്‍ഡ് രൂപീകരിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കും. അതേസമയം, കുട്ടിയുടെ അമ്മയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിക്കാത്തത് ആരോപണങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.