കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടനത്തിനയുള്ള സംസ്ഥാനത്തെ അപേക്ഷാ സമർപ്പണം പൂർത്തിയായി. അപേക്ഷകരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഇത്തവണ ഉണ്ടായത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി ചുരുക്കിയിരുന്നു.

കഴിഞ്ഞ വർഷം 26064 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ അത് 6,392 അപേക്ഷകളായി ചുരുങ്ങി. ജനറൽ വിഭാഗത്തിൽ 5657 അപേക്ഷകളും 45 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ 735 അപേക്ഷകളുമാണ് ലഭിച്ചത്. കൊവിഡിന്റെ സാഹചര്യത്തിൽ 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി അനുമതി വെട്ടിച്ചുരുക്കിയതും അപേക്ഷകരുടെ എണ്ണത്തിലെ ഇടിവിന് കാരണമായി.

രാജ്യത്തൊട്ടാകെ 21 എംബാർക്കേഷൻ പോയിന്റുകൾ ഉണ്ടായിരുന്നത് 10 ആയി ചുരുക്കിയതിനാൽ ദേശീയ തലത്തിലും അപേക്ഷകരുടെ എണ്ണത്തിൽ ഇടിവുണ്ടായി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം സൗദിക്ക് പുറത്തുള്ളവർക്ക് ഹജ്ജിന് അനുമതി നൽകിയിരുന്നില്ല.

സൗദി അറേബ്യൻ ഗവൺമെന്റിന്റെയും ഇന്ത്യ ഗവൺമെന്റിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് തീർത്ഥാടന നടപടികൾ ക്രമീകരിക്കുക.