മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഹൊസ്ദുര്‍ഗ് കോടതി 24 കേസിലും കാസര്‍ഗോഡ് കോടതി ഒരു കേസിലുമാണ് വിധി പറയുക. അതിനിടെ കൂടുതല്‍ കേസുകളില്‍ കമറുദ്ദീന്‍ രണ്ടു കോടതിയിലും ജാമ്യാപേക്ഷ നല്‍കി.

കാസര്‍ഗോഡ് കോടതിയില്‍ പന്ത്രണ്ടും ഹൊസ്ദുര്‍ഗ് കോടതിയില്‍ 21 കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇവയില്‍ പിന്നീട് വാദം കേള്‍ക്കും. സമാന സ്വഭാവമുള്ള കേസുകള്‍ ആയതിനാല്‍ കമറുദ്ദീന് ജാമ്യം നല്‍കണം എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. മൂന്ന് കേസുകളില്‍ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചതോടെയാണ് കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.