ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു. ആംആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതിയുടെ ദേഹത്താണ് മഷിയൊഴിച്ചത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വച്ചാണ് സംഭവം.

അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിനെ വിമർശിച്ച് പൊലീസിനോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച റായ്ബറേലിയിൽ എത്തിയ സോമനാഥ് ഭാരതി ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്ന് പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സന്ദർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു.