ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി കായിക താരം അതുല്യ പി. സജി വീണ്ടും ട്രാക്കിലേക്ക്. പാലാ അല്‍ഫോന്‍സ കോളജില്‍ ബിഎ ഹിസ്റ്ററിക്ക് ചേര്‍ന്ന താരം ജനുവരി ഒന്നുമുതല്‍ പരിശീലനം പുനരാരംഭിച്ചു. ട്രാക്കില്‍ മിന്നല്‍വേഗത്തില്‍ കുതിക്കുന്നതിനിടെ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന താരം രോഗം പൂര്‍ണ ഭേദമായാണ് വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ശ്വാസകോശം ചുരുങ്ങുന്ന അസുഖമായിരുന്നു അതുല്യയ്ക്ക്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് വിവരം അറിഞ്ഞ ഉടനെ മന്ത്രി ഇ.പി. ജയരാജന്‍ ആശുപത്രിയിലെത്തുകയും അധികൃതരുമായി സംസാരിച്ച് നല്ല ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. കായികവികസന നിധിയില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ ചെക്ക് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമായിരുന്നു അതുല്യ. പഠനത്തിലും മികവ് കാട്ടുന്ന ഈ മിടുക്കി 83 ശതമാനം മാര്‍ക്കോടെയാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. മികച്ച പരിശീലനം നേടി ട്രാക്കില്‍ കുതിക്കാനും വലിയ വിജയങ്ങള്‍ കൈവരിക്കാനും താരത്തിന് കഴിയട്ടെയെന്ന് മന്ത്രി ഇ.പി. ജയരാജന്‍ ആശംസിച്ചു.