ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ശനിയാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ കേരളത്തിനും, മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് കിട്ടിയേക്കും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ് വാക്സിനും, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക. കേരളത്തില്‍ ആദ്യദിനം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം 133 ഇടത്തായി 13,300 പേര്‍ക്ക് വാക്സിന്‍ കുത്തിവയ്‌ക്കും. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റ് ജില്ലകള്‍ 9 വീതം കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍.

സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത രജിസ്‌ട്രേഷനില്ല. വാക്‌സിനേഷന്‍ മേല്‍നോട്ടത്തിനുള്ള ആപ്പ് പ്രവര്‍ത്തന സജ്ജമായിട്ടില്ല. അതിനാല്‍ ആധാര്‍ നമ്പരിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ആശാവര്‍ക്കര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെട്ട മൂന്ന് കോടി കൊവിഡ് പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് അന്‍പതു വയസിന് മുകളിലുള്ളവര്‍, അന്‍പതില്‍ താഴെ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിങ്ങനെ 27 കോടി പേര്‍ക്കും നല്‍കും.79 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.