കണ്ണൂര്‍ :നവീകരണം കഴിഞ്ഞ് ഫ്‌ളഡ് ലിറ്റ് പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടായി ലോക നിലവാരത്തിലേക്ക് ഉയര്‍ന്ന കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തെ ടെന്നീസ് കോര്‍ട്ട് കോര്‍പ്പറേഷന്‍ മേയര്‍ ടി .ഒ.മോഹനന്‍ ഇന്ന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ ടെന്നീസ് അസോസിയേഷന്‍ 20 ലക്ഷം രൂപ ചിലവിലാണ് കോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. ചാണകമെഴുകിയ കോര്‍ട്ടില്‍ നിന്ന് ക്ലേ കോര്‍ട്ടിലേക്കും മണല്‍ കോര്‍ട്ടിലേക്കും തുട‌ര്‍ന്ന് ഇന്ന് കാണുന്ന ഫ്‌ളഡ് ലിറ്റ് പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടലേക്കുമുള്ള ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ടെന്നീസ് ആരാധകരുടെ പിശ്രമമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊലീസ് മൈതാനത്തിലെ അഴുക്കുവെള്ളം നിറഞ്ഞ ഒരു കപ്പണ ആയിരുന്നു ഈ ടെന്നീസ് കോര്‍ട്ട് . 1978 ല്‍ തിരുവനന്തപുരം ടെന്നീസ് സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ടെന്നീസ് പ്രേമികളായ പി. കെ മുഹമ്മദ്, സി .ടി .മനോഹരന്‍ , യു. കെ .പവിത്രന്‍ , മാത്യു സാമുവേല്‍ , പി. വിജയന്‍, വെസ്ലി ആരോണ്‍ എന്നിവരുടെ പരിശ്രമത്തിലൂടെയാണ് ഇന്നത്തെ ടെന്നീസ് കോര്‍ട്ടിന് തുടക്കമിട്ടത്.കോര്‍ട്ടിന്റെ ആധുനികവത്കരണം 2003ല്‍ ആണ് ആരംഭിച്ചത്. ആസ്സാല്‍ട്ടിന്‍ കോര്‍ട്ടിനെ 2007 ല്‍ ഐക്‌സി കുഷ്യന്‍ കോര്‍ട്ട് സിന്തറ്റിക്ക് ആയി രൂപപ്പെടുത്തുകയുണ്ടായി .മലബാറിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും ലോക നിലവാരത്തിലുള്ള സിന്തറ്റിക്ക് ഐക്‌സ് കുഷ്യന്‍ കോര്‍ട്ട് ആയിരുന്നു ഇത്. ഈ കാലഘട്ടങ്ങളില്‍ സംസ്ഥാന തലത്തിലും സൗത്ത് ഇന്ത്യ തലത്തിലും ഉള്ള വിവിധ ടൂര്‍ണമെന്റുകള്‍ക്കൊപ്പം നിരവധി ഓള്‍ കേരള വെറ്ററന്‍സ് ടൂര്‍ണമെന്റും ഇവിടെ അരങ്ങേറി. കേരളത്തിലെ തന്നെ ഏറ്റവും

മികച്ച ടെന്നീസ് കോര്‍ട്ടുകളില്‍ ഒന്നാണ് കണ്ണൂരിലെ ഈ കോര്‍ട്ട്.