ബംഗളുരു: ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്രയിലൂടെ ചരിത്രം കുറിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റര്‍ നീളുന്ന യാത്ര സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നാരംഭിച്ച്‌ ബംഗളുരുവില്‍ അവസാനിക്കും. ഇന്നാണ് യാത്ര അവസാനിക്കുക.

വളരെയധികം പരിചയ സമ്ബത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയര്‍ ഇന്ത്യ ചുമതലപ്പെടുത്തുന്നത്.

ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നയിക്കാന്‍ പോകുന്നത്.

തങ്ങളെ ദൗത്യം ഏല്‍പ്പിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗര്‍വാള്‍ പറഞ്ഞു. തന്‍മയ് പപഗരി, ആകാംക്ഷ, ശിവാനി മാന്‍ഹാസ് എന്നിവരടങ്ങിയ ടീമിനെയാണ് സോയ നയിക്കുക.

ഏതൊരു പ്രഫഷണല്‍ പൈലറ്റിന്‍റെയും ജീവിതാഭിലാഷമാണ് നോര്‍ത്ത് പോളിലൂടെ ഫ്ലൈറ്റ് പറത്താന്‍ സാധിക്കുക എന്നത്. നമ്മളില്‍ പലരും അവരുടെ ജീവിതത്തില്‍ മാപ്പില്‍ പോലും നോര്‍ത്ത് പോള്‍ കാണാത്തവരാണ്. ശരിക്കും അഭിമാനം തോന്നുന്ന നിമിഷമാണിത്. സോയ പറഞ്ഞു.

2013ല്‍ ബോയിങ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു സോയ. നോര്‍ത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാന്‍ഡര്‍ എന്ന പദവിയും ഇതോടെ സോയക്ക് സ്വന്തമാകും. ഇതൊരു സുവര്‍ണ്ണാവസരം ആണെന്നും സോയ പറഞ്ഞു.