തിരുവനന്തപുരം: രാജ്യം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറെടുക്കുമ്പോള്‍ സംസ്ഥാനവും സജ്ജമാകുന്നു. സംസ്ഥാനത്തെ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തി വയ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായിരുന്നു ഡ്രൈ റണ്‍.

കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതു കൂടാതെ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ അഞ്ഞൂറ്റി എഴുപതോളം ജീവനക്കാരുടെയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടെയും രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്.

രാവിലെ 9 മുതല്‍ 11 വരെയായിരുന്നു ഡ്രൈ റണ്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുത്തത്. കൊവിഡ് വാക്സിനേഷന്‍ നല്‍കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്. കൊവിഡ് വാക്സിന്‍ എപ്പോള്‍ എത്തിയാലും എത്രയും വേഗം വിതരണം ചെയ്യാന്‍ സംസ്ഥാനം തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വാക്സിന്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.