കൊച്ചി : യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. നിയമസഭയിലെത്തിയാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും ജസ്റ്റീസ് കെമാല്‍ പാഷ വ്യക്തമാക്കി. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശബളം വേണ്ടന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കലിന് ശേഷം പല വിവാദങ്ങള്‍ക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്താവനകള്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പാലത്തിന്റെ ഉദ്ഘാടനം വൈകുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷ പറഞ്ഞത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച്‌ കഴിഞ്ഞു