ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ദ്ധസെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ക്രീസില്‍ തുടരുകയാണ്. മാര്‍നസ് ലബുഷെയ്ന്‍ (91), മാത്യു വെയ്ഡ് (13), കാമറൂണ്‍ ഗ്രീന്‍ (0) എന്നിവരാണ് ഇന്ന് ആദ്യ സെഷനില്‍ പുറത്തായത്.

രണ്ടാം ദിവസം 2 വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. സ്മിത്ത്-ലബുഷെയ്ന്‍ സഖ്യം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നേറവെ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ലബുഷെയ്നെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് ജഡേജ 100 റണ്‍സ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നാലെ എത്തിയ മാത്യു വെയ്ഡിനെയും ജഡേജ തന്നെയാണ് പുറത്താക്കിയത്. ആക്രമിച്ചു കളിച്ച വെയ്ഡിനെ ജഡേജ ബുംറയുടെ കൈകളില്‍ എത്തിച്ചു. ന്യൂ ബോള്‍ എടുത്ത് അഞ്ചാമത്തെ ഓവറില്‍ ഓസ്ട്രേലിയക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. കാമറൂണ്‍ ഗ്രീനിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ബുംറ മത്സരത്തിലെ ആദ്യ വിക്കറ്റാണ് സ്വന്തമാക്കിയത്. സ്മിത്ത് (76) ക്രീസില്‍ തുടരുകയാണ്.