തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മേയര്‍ പദവി ആര്യ രാജേന്ദ്രന്‍ കരസ്ഥമാക്കിയതോടെ വിവാദങ്ങളും വിമര്‍ശങ്ങളും ഉയരുന്ന സാഹചര്യത്തില്‍ പുതിയ അവകാശവാദവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. മേയര്‍ ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞവര്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്നിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി 21 ആയിരിക്കെയാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ പരാമര്‍ശം.

എന്നാല്‍ ആര്യയേക്കാള്‍ പ്രായം കുറഞ്ഞ നിരവധി കുട്ടികള്‍ സംസ്ഥാനത്ത് പലയിടത്തായി ജയിച്ചുവെന്നും സി.പി.എം ആര്യയെ വച്ച്‌ മാര്‍ക്കറ്റിംഗ് നടത്തുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. എന്നാല്‍ ഇതല്ല കോണ്‍ഗ്രസിന്റെ സമീപനമെന്നും രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് ചുമതലകള്‍ നല്‍കി ഉത്തരവാദിത്തബോധത്തോടെ മുന്നോട്ടു കൊണ്ടുപോകുകയെന്നാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആര്യ രാജേന്ദ്രനാകട്ടെ 21 വയസ് തന്നെയാണ് പ്രായം.(ജനുവരി 12,1999) ഈ വരുന്ന ജനുവരി 12നാണ് തിരുവനന്തപുരം മേയര്‍ക്ക് 22 വയസ് പൂര്‍ത്തിയാകുക. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ജയിച്ച രേഷ് മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ പ്രതിനിധി. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

ഈ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലും ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇപ്പോള്‍ മേനി പറയുന്നല്ലോ. തിരുവനന്തപുരത്ത് നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയെ മേയറാക്കാന്‍ വേണ്ടി സാധിച്ചു. 21 വയസേയുള്ളൂ എന്ന്. ആ കുട്ടിയേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചു. ഇതൊന്നും പ്രശ്‌നമല്ല കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ആ കുട്ടിയെ വച്ച്‌ മാര്‍ക്കറ്റിംഗ് നടത്തുകയാണ്. അതല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമീപനം. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് ചുമതലകള്‍ കൊടുത്തുകൊണ്ട് ഉത്തരവാദിത്തബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുക. അതാണ് ഞങ്ങളുടെ ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറു മേനി കൊയ്യുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. വീഴ്ചകള്‍ പരിഹരിച്ച്‌ മുന്നണി മുന്നോട്ടുപോകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം മുന്‍നിറുത്തി ആയിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക.