ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ഈശോയുടെ ജ്ഞാനസ്‌നാനവും., പരസ്യജീവിതാരംഭവും അനുസ്മരിച്ചുകൊണ്ട് രണ്ടാം നൂറ്റാണ്ട് മുതല്‍ കത്തോലിക്കാ സഭയില്‍ അനുഷ്ഠിച്ചുവരുന്ന ദനഹ തിരുനാള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ റാസയോടെയും (യാമപ്രാര്‍ത്ഥന). ദിവ്യബലിയോടുംകൂടി കൊണ്ടാടി.
യാമപ്രാര്‍ത്ഥനയ്ക്കുശേഷം ദീപാലങ്കാരങ്ങള്‍ പിതാവും വൈദീകരും വിശ്വാസികളും ചേര്‍ന്ന് തെളിയിച്ചു. പരമ്പരാഗതമായി കേരളത്തിലെ പല രൂപതകളിലും പിണ്ടികുത്തി തിരുനാള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന തിരുനാളിന് രാക്കുളി പെരുന്നാള്‍ എന്നും പറയും. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ദീപാലങ്കാരത്തിനു മൂന്നു പ്രാവശ്യം പ്രദക്ഷിണം വയ്ക്കുകയുണ്ടായി.
തുടര്‍ന്ന് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയില്‍ കത്തീഡ്രല്‍ വികാരിയും, കൂരിയയിലെ വൈദീകരുമടക്കം ഏകദേശം പത്തോളം വൈദീകര്‍ പങ്കെടുത്തു.
സെബാസ്റ്റ്യന്‍ പുല്‍പറയില്‍ അറിയിച്ചതാണിത്.