പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നും വനം മന്ത്രി കെ.രാജു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തുണ്ടായ പക്ഷിപ്പനിയുടെ ഉത്ഭവം ദേശാടന പക്ഷികളിൽ നിന്നാകാമെും മന്ത്രി കൂട്ടിച്ചേർത്തു.

നാളെ കേന്ദ്ര സംഘം പ്രധാനമായും വരുന്നത് പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാനുള്ള സാധ്യതകൾ പരിശോധിക്കാനാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും മുട്ട ഇറച്ചി എന്നിവ നന്നായി പാചകം ചെയ്ത് കഴിക്കുന്നതിൽ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വിൽപ്പനയ്ക്കുള്ള നിരോധനം തുടരും.

ആലപ്പുഴയിൽ ഇതിനോടകം 42960 പക്ഷികളെ കൊന്നു. ആലപ്പുഴയിൽ 23857 പക്ഷികളാണ് നേരത്തെ ചത്തത്. ഇപ്പോൾ കൊന്നത് 37656 പക്ഷികളേയാണ്. കോട്ടയത്ത് 7729 താറാവുകളേയും 132 കോഴികളേയും കൊന്നു. നാളെ എല്ലായിടവും അണുവിമുക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗം കണ്ടെത്തിയ 10 കിലോമീറ്റർ മേഖലകളിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തും.

കർശകർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇപ്പോൾ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ കൂടുതൽ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും. പക്ഷിപ്പനി സ്ഥിരീകരിക്കും മുൻപ് ചത്ത താറാവുകൾക്കും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.