ഡല്‍ഹി -മീററ്റ് റാപിഡ് റെയില്‍ പദ്ധതി നിര്‍മാണ കരാറിന്റെ ഭാഗമായി ചൈനീസ് കമ്പനിയെയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിയുടെ ഒരു ഭാഗത്ത് 5.6 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കാനുള്ള കരാറാണ് നല്‍കിയത്. ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിനാണ് കരാര്‍.

 

ന്യൂ അശോക് നഗര്‍ മുതല്‍ സാഹിയാബാബാദ് വരെയുള്ള ഭൂഗര്‍ഭ പാത നിര്‍മിക്കാനുള്ള കരാര്‍ ആണ് നല്‍കിയിട്ടുള്ളത്. നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് (എന്‍സിആര്‍ടിസി) പദ്ധതി നടപ്പിലാക്കുന്നത്.

ആറ് മാസം മുമ്പ് നടത്തിയ ലേലത്തില്‍ വന്‍കിട ഇന്ത്യന്‍ കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനം ഏറ്റവും കുറഞ്ഞ തുക ലേലം വിളിച്ച് വിജയിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു ശേഷമാണ് 1000 കോടി രൂപയുടെ കരാര്‍ ചൈനീസ് കമ്പനിക്ക് തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.